Wednesday, 18 November 2009
കൂട്ട് കൂടാരമല്ല
ഭ്രാന്തുപിടിച്ചെന്ന്
അയലത്തെ സുകുമാരന്‍ പറഞ്ഞപ്പോള്‍
ഞാന്‍ വിശ്വസിച്ചില്ല
പിന്നീടൊരിക്കല്‍ നിനക്ക്
ബാധകേറിയെന്നു പറഞ്ഞപ്പൊഴും
ബോധിച്ചില്ല
ദേശാടനപ്പക്ഷികളുടെ
പര്യടനകാലത്തില്‍ കാലമെത്രയോ കൊഴിഞ്ഞിരിക്കുന്നു
പറക്കദൂരത്തിലെത്രയോ മറന്നിരിക്കുന്നു
ഇന്ന് ആദിയുഗത്തിലെന്നോ തമ്മില്‍ കണ്ടുമറന്ന
നമ്മളുടെ പുനഃസമാഗമമാണിന്ന്
പക്ഷേ കൂട്ടുകാരാ
വെയില്‍ താഴുമീ നേരത്തുപോലും
നിഴലില്ലാത്തവനാണോ നീ
നിനക്കാരായിരുന്നു കൂട്ട്?
കൂട്ട് കൂടാരമല്ല
ഭ്രാന്തും ബാധയുമൊരാശ്രയവുമല്ല
Monday, 21 September 2009
ഭ്രാന്ത്
അതിരുകളായ അതിരുകളെല്ലാം
ഒരുറക്കത്തില്‍ അളന്നെടുക്കുന്ന
സ്വപ്നത്തിലെ ഒരു സഞ്ചാരമായിരുന്നു
ഈ കവിത എനിക്ക്.
മറവിയില്‍ നിന്ന് മറവിയിലേയ്ക്ക്
കള്ളച്ചാട്ടം നടത്തുകയായിരുന്നു
പലപ്പൊഴും മനസ്സ്.
കണ്ണീരും കദനവും
പരാതികളുടെ തോരാമഴയും
നനഞ്ഞ് നനഞ്ഞ്
ഉള്ളിലെ താഴ്വാരത്തിലൊരു
വറ്റാത്ത തടാകമുണ്ട്
അതിന്റെ മറുകരയിലാണ്
നമ്മള്‍ സ്വപ്നനേത്രങ്ങളില്‍
നക്ഷത്രങ്ങളെ
കഴുകിയെടുത്തത്
രണ്ട് മഴവില്ലുകളെ മെടഞ്ഞ്
നിന്റെ മുടിയില്‍ ഞാന്‍ ചൂടിച്ചത്
ഗ്രഹങ്ങള്‍ തമ്മില്‍ വര്‍ത്തമാനം പറയുന്നത്
ഉറുമ്പുകളുടെ വര്‍ത്തമാനം പോലെ
നമ്മളെപ്പൊഴും കേട്ടതുകൊണ്ട്
അവരുമായുള്ള ജുഗല്‍ബന്ദികളില്‍
നമ്മളും സൂക്ഷ്മമായ പാട്ടുകള്‍
പാടിക്കൊണ്ടിരുന്നു
കേട്ടിട്ടുണ്ട് ശുനകന്മാര്‍ക്ക്
ഈ നേര്‍ത്ത ശബ്ദങ്ങള്‍
കേള്‍ക്കാന്‍ കഴിയുമെന്ന്
എന്നാല്‍ ഞാനത് വിശ്വസിക്കുന്നില്ല
അതിനാലാണ് നമ്മള്‍ മാത്രം ചിരിച്ചപ്പോള്‍
അന്യോന്യമല്ലാതെ മറ്റാരോടോ
സംസാരിച്ചപ്പോള്‍
ഇവര്‍ക്കൊക്കെ എന്തിന്‍റെ കേടാണ്
എന്ന ഭാവത്തില്‍ നമ്മുടെ സ്വന്തം ശുനകന്‍ പോലും
കളിയാക്കുന്ന ഭാവത്തില്‍ നോക്കിയത്
ഈ തടാകത്തിന്റെ കരയിലിരുന്നാണ്
നാം നാളെയെക്കണ്ടതും
കഴിഞ്ഞവയെ ഓര്‍ത്തുകൊണ്ട്
നെടുവീര്‍പ്പിട്ടതും
നമുക്കിടയില്‍ കണ്ണുകെട്ടുന്ന
ഇരുട്ടിനെ നീ കത്തിച്ച അടുപ്പില്‍
പൊരിച്ചെടുത്ത് വിശപ്പുമാറ്റിയ
ആ രാത്രികള്‍ മറന്നിട്ടില്ല
ഭ്രാന്തിന്റെ ഉച്ചകോടിയില്‍
സ്നേഹത്തിന്‍റെ കാരഗൃഹത്തില്‍
ഞാന്‍ നിന്നെയും കര്‍ത്താവിനെയും
പിറാക്കാനിരിക്കുന്ന കുഞ്ഞിനെപ്പോലും
തടവിലിട്ടത് ഇന്നലെയായിരുന്നല്ലോ
ആ ഇന്നലെപോലും എത്രയോ യുഗങ്ങള്‍
മുമ്പായിരുന്നുവെന്ന് ആലോചിക്കുമ്പോള്‍
അത്ഭുതമാണ്
എന്റെ ചര്‍മ്മത്തില്‍
തമോഗര്‍ത്തത്തില്‍ മരിച്ചൊരു
നക്ഷത്രപ്പാടുണ്ട്
ആര്‍ക്കും വേണ്ടാത്ത ഉപഗ്രങ്ങളുടെ
ഉപഗ്രഹങ്ങളെ ദത്തെടുത്തുവളര്‍ത്തിയ
എത്രയോ വാനസംവത്സരങ്ങള്‍
കാറ്റുവീശിപ്പോയല്ലോ
നമ്മുടെ കണ്ണീരുവീണ് കെട്ടുപോയ
നക്ഷത്രങ്ങളെയും നമ്മുടെ വീട്ടില്‍
വേണ്ടത്ര സ്ഥലമുള്ളൊരു കാലത്ത്
കൊണ്ടു വന്ന് വളര്‍ത്തണം
പിന്നെ കൂട്ടുകാരീ
നമ്മുടെ ഹൃദയത്തില്‍
പെറ്റുവളര്‍ത്തിയ ആപ്പിള്‍ മരത്തില്‍ നിറയെ
കയ്പ്പക്കയാണ് വിളയുന്നത്
കയ്പ്പുതിന്നാപ്പിളാണെന്ന് വിചാരിച്ച് വിചാരിച്ച്
മധുരത്തോടുമധുരം
മറവിയോടു മറവി
മറന്നുപോകരുത് ഈ തടാകത്തിനുതീരത്തിരുന്ന്
നമ്മള്‍ നിനച്ച വാക്കുകള്‍
നരച്ച അക്ഷരങ്ങളില്‍
കുറിച്ചിട്ടിട്ടുണ്ടെന്നും
കെട്ടുപോയ പോക്കുവെയിലില്‍
അവസാതുള്ളി വര്‍ണ്ണവും
ചോര്‍ന്നുപോയെന്നും മറന്നുപോകരുത്
എനിക്ക് ഭ്രാന്തുപിടിക്കുന്ന
ഈ ഉച്ചനേരത്ത്
നീ മാത്രമേ എനിക്കുള്ളുവെന്നും
ഞാന്‍ വരുന്നതുവരെ
കോടാനുകോടി നക്ഷത്രങ്ങള്‍ക്കൊപ്പമുള്ള
ഭ്രാന്താശുപത്രിയ്ക്കു പുറത്ത്
നീ കാത്തിരിക്കുമെന്നും എനിക്ക് വാക്കുതരിക
വരുമ്പോള്‍ ഞാന്‍ നിനക്ക്
അര്‍ദ്ധചന്ദ്രനെ കോര്‍ത്തിട്ടൊരു
നെക്ലേസ് കൊണ്ടുത്തരാം
ഭ്രാന്തുകൊണ്ട് എഴുതി നിറച്ച
ഒരു മുറിപ്പുസ്തകം മുഴുവന്‍ തരാം.
Friday, 10 July 2009
സര്‍ക്കസ്
കൂടാരമായിക്കൊണ്ടിരിക്കുന്നൊരു
ജോലിസ്ഥലത്താണ് ഞാന്‍
നാലുപാടുമുള്ള ചില്ലുകള്‍
തന്നത്താനേ നീങ്ങുന്നതും
ഈ ബഹുനില മന്ദിരമൊരു
സര്‍ക്കസ് ടെന്‍റാവുന്നതും ഞാനറിയുന്നുണ്ട്
ഒന്നാം ദിവസം പൊരുത്തപ്പെടാനായില്ല
പിന്നീടാണ് സര്‍ക്കാസ്സെങ്കില്‍ സര്‍ക്കസ്സ്
ആടിക്കളയാം ആട്ടം എന്ന് മനഃപൊരുത്തം വന്നത്
പിന്നെ അതിലെ ഏതിനം വേണമെന്ന മത്സരമായിരുന്നു
ഒരാനയാവാന്‍ നോക്കി മാന്‍ ജിറാഫ്
പുലി സിംഹം മയില്‍ മുയലുവരെ ശ്രമിച്ചു
ശേഷം ട്രപ്പീസിനും മരണക്കിണറിനും നോക്കി
കിട്ടിയില്ല......കിട്ടിയില്ല
ഇന്നുള്ളത് കോമാളിയുടെ ചായം പൂശിയ ഉടലാണ്
ഇന്ന് സര്‍ക്കസ്സ് അരങ്ങേറ്റമാണ്
എന്റെ കൂട്ടത്തിന്റെ ആട്ടത്തിനായി
ഒരു കോമാളിയുടെ ആകാംക്ഷയുമായി കാത്തിരുന്നു
തുടക്കം മുതല്‍ ഒടുക്കം വരെ ആടു മുയല്‍ മയില്‍
കോഴി ഒട്ടകം പുലി ബൈക്ക്....
ഒന്നുമൊന്നും വന്നില്ല....
കോമാളികള്‍ കോമാളികള്‍ കോമാളികള്‍ മാത്രം
കാണികളായിക്കൂടിയതും കോമാളികളാണല്ലോ
എന്നാലോചിച്ചപ്പൊഴാണ് ഒരു സംശയം
അപ്പൊ ഞാനെന്തിന് കോമാളിയായാടി എന്ന്,
ഞാനുമെന്തേ കാണികളില്‍ കൂടിയില്ല എന്ന്.
Friday, 26 June 2009
Thursday, 25 June 2009
ഒറ്റവാക്ക്
എന്നെനിക്ക് കൃത്യമായി
അറിയില്ലായിരുന്നു.... ഒരിക്കല്‍ നീയെന്നെ
കുറച്ചുദിവസത്തേയ്ക്ക്
ഉപേക്ഷിച്ചപ്പൊഴാണ്
എനിക്ക് മനസ്സിലായത്
എന്‍റെ നിഘണ്ടുവില്‍ നിന്നും
ഒരു വാക്ക്
നഷ്ടപ്പെട്ടിരിക്കുന്നു എന്ന്
അത് നീയായിരുന്നു
ആ നിഘണ്ടുവിലെ
ഒരേയൊരു വാക്കും
നീ മാത്രമായിരുന്നു.
മൈക്കല്‍ ജാക്സണ്‍
നിന്നെ വേണ്ടുവോളം
കാണുകയും
കേള്‍ക്കുകയും
അറിയുകയും
ചെയ്തിരുന്നതുകൊണ്ട്
നിന്‍റെ മരണദിനത്തിലിരുന്ന്
നിന്നെ ഓര്‍ക്കുന്നതില്‍
എനിക്ക് പശ്ചാത്താപവും
നാണക്കേടും തോന്നുന്നില്ല
നീ ചന്ദ്രനിലൂടെ നടക്കുകയും
ശൂന്യഗുരുത്വാകര്‍ഷണത്തില്‍
എന്നിലേക്ക് ചായുകയും ചെയ്തു
നിന്‍റെ പ്ലാസ്റ്റിക് സര്‍ജറി ചെയ്തുമാറിയ
മുഖത്തായിരുന്നില്ല
എന്‍റെ കണ്ണ്;
നിന്‍റെ ജനതകളെ ഇളക്കിമറിക്കുന്ന
ശബ്ദത്തിലായിരുന്നു
എന്‍റെ കാത്...
നിന്‍റെ പോസ്റ്ററുകളും
കാസറ്റുകളും കോണ്ടു നിറഞ്ഞ
കൊച്ചച്ഛന്‍റെ മുറിയില്‍
ഇപ്പോഴും നിന്‍റെ ശബ്ദം
അലയടിക്കുന്നത്
എനിക്ക് കേള്‍ക്കാം
ആ മുറിയിലെ നിന്‍റെ
ഓരോ സാന്നിദ്ധ്യത്തിലും
എന്‍റെ ബന്ധുവിലാരോ നീയെന്ന്
ഉറപ്പിക്കുന്ന എത്രയൊക്കെയോ
ഒപ്പുകളുണ്ടായിരുന്നു...
ഇപ്പോഴും എനിക്കറിയില്ല
നീയാരാണ് എന്ന്
അതിനെന്ത് പക്ഷേ നീ
ഉള്ളില്‍ പാടുന്നുണ്ടല്ലോ
റോക്കായാലും ക്ലേയായാലും
Monday, 22 June 2009
'പൊലംകെട്ട കാലത്ത് '
വാക്യരൂപീകരണത്തില്‍
'പൊലംകെട്ട' കാലത്ത്
'അമ്മ തിന്നുതരണം'എന്ന്
ഊട്ടുസമയത്ത് ഞാന്‍
പറഞ്ഞതിനെക്കുറിച്ചോര്‍ത്ത്
ഇന്ന് ഗൃഹാതുരനാകുമ്പോള്‍ (ച്ചാല്‍ കരവിട്ടുപോയവന്റെ കടല്‍ച്ചൊരുക്ക് എന്ന്)
എനിക്കുതോന്നുന്നത്
ഈ ത്വര നീളുമൊരു തിരയാണെന്നാണ്
നാളെയിലേക്കുള്ളൊരു
കൈചൂണ്ടിയാണെന്നാണ്...
എന്തുകൊണ്ടോ വിശ്വസിക്കേണ്ടിവരുന്നു
എനിക്ക് വിശക്കുമ്പോള്‍
നാളെ എനിക്കുവേണ്ടി
തിന്നുതരാന്‍ ഞാന്‍ ആരെയോ
വാടകയ്ക്ക് എടുക്കേണ്ടിയിരിക്കുന്നു എന്ന്
നിന്റെ മേല്‍വിലാസത്തിനുപോലും
പകരക്കാരനാരോ വരുന്നുവെന്ന്
ഇന്ന് നീയണിഞ്ഞിരിക്കുന്ന
പത്താം നമ്പര്‍ കുപ്പായമുണ്ടല്ലോ
നാളെ അത് ഒന്നാം നമ്പര്‍ ആകുമെന്നും
കളിയറിയാത്തവന്‍ ഗോളിയാകുന്ന നാട്ടുനടപ്പ്
സത്യമാകുമെന്നും....
അങ്ങനെയങ്ങനെ
എന്തുപറയാന്‍!
കാത്തിരുന്ന് കാണുകതന്നെ
പാട്ട്
വലുതാണ് എപ്പോഴും!
നീ ഞാന്‍ പാടിയൊരു പാട്ടാണ്
നമ്മളന്യോന്യം പാട്ടുകളാണ്
Wednesday, 28 January 2009
സ്ഥായീരാഗം
ജാഗരൂകതയോടെ
ഞാനെഴുതുന്നു
ഭൂപടത്തില്‍ തേമ്പിപ്പോയ
മഷിപ്പാടുപോലെ എവിടെയൊക്കെയോ
സ്വന്തം അക്ഷാംശമറിയാതെ
ചേക്കേറിയ കൂട്ടുകാര്‍
പിടിച്ചുനിര്‍ത്താന്‍
തുനിഞ്ഞാല്‍
വിരലുകളെ അരിഞ്ഞുകൊണ്ട്
കുതറുന്ന സമയം
ഉള്ളില്‍ കിടന്നു
നെട്ടോട്ടമോടിയിട്ടും
അടയാളപ്പെടാതെ പോകുന്ന നിരാലംബമായി വിതുമ്പുന്ന
വാക്കുകള്‍
പറയാന്‍ കഴിയാതെപോകുന്ന ഒറ്റവാക്കുത്തരങ്ങള്‍
മുളകില്‍ കുളിച്ച്
വെളിച്ചെണ്ണയില്‍
വേവുന്ന ദിവസങ്ങള്‍
അന്വേഷണത്തിന്‍റെ
പടവുകളില്‍
ആലസ്യത്തിന്‍റെ
കുമിളകള്‍
നുരയുന്ന ക്ഷോഭത്തെ
അടക്കുമ്പോള്‍
തികട്ടിവരുന്ന
സ്ഥായീരാഗത്തിലെ ശോകം...
വായ്പാനിലാവ്
വെളിച്ചം കൊണ്ട് നീ ചന്ദ്രിക ചമഞ്ഞല്ലോ
താരവാഗ്വിലാസങ്ങളില്‍
കവി വചനധാരകളില്‍
നിറഞ്ഞുകവിഞ്ഞല്ലോ
കവിതയെക്കുറിച്ച്
തേടിവരാത്ത
മേല്‍വിലാസമുള്ളൊരു
വീട്ടിലാണ്
ഇപ്പൊഴെന്‍റെ താമസം
ഓര്‍മ്മകള്‍കൊണ്ട്
പണിത വീട്ടില്‍
വാഗ്മൌനങ്ങളുടെ
സാക്ഷയിട്ടടച്ചതാണ്
എന്‍റെ പ്രവാസം
ഭൂതഭാവികള്‍ക്കിടയില്‍
നിശ്ചലമാക്കപ്പെട്ടൊരു
ചലച്ചിത്രമാണ് ഞാന്‍
പാട്ടിലെപ്പതിരുചേറാന്‍
പാടുന്നില്ല
തനിച്ചിരിക്കാന്‍
സ്വപ്നവാല്‍മീകവും വേണ്ട
തലസ്ഥാനം
വാലായ സ്ഥാനം
തലസ്ഥാനമായതാണ്
തിരുവനന്തപുരം
പഴയ
നാടുവാഴിയുടെ
കളഞ്ഞുപോയ
തുരുമ്പിച്ച വാളാണ്
ഇന്നതിന്‍റെ
വംശാവലിച്ചിഹ്നം.
താരബന്ധങ്ങള്‍
ഉണരും മുമ്പേ
ഉറങ്ങാനുള്ളതൊക്കെ
ഉറങ്ങിത്തീര്‍ത്തു
അവസാന നക്ഷത്രവും
ഉറങ്ങും മുമ്പേ താരബന്ധങ്ങള്‍
വരച്ചുതീര്‍ത്തു
ഞങ്ങളുടെ
രാത്രിവണ്ടി
അവസാനബിന്ദുവിലേയ്ക്ക്
ബലൂണിന്‍റെ
കുത്തിവിട്ട
വായുപോലെ
യാത്ര തുടര്‍ന്നു.
നഷ്ടം
ഭൂപടത്തില്‍
എന്ന് തിരഞ്ഞു നടന്നു
അമ്മയെവിടെയീ
വീട്ടിലെന്നു
വിളിച്ചു നടന്നു
കുടത്തിനുള്ളില്‍
കുടുങ്ങിപ്പോയ
കടന്നലിനെപ്പോലെ
നഗരം
മുരണ്ടുകൊണ്ടേയിരുന്നു
എനിക്കു നഷ്ടപ്പെട്ട സമാധാനത്തിന്‍റെ
ഭൂമിയാണച്ഛന്‍
എനിക്കു നഷ്ടമായ
വീടാണമ്മ.
കളി
വേദന... കൂട്ടുകാര്‍ ആരൊക്കെയോ പിരിഞ്ഞു
നെറുകയിലിപ്പൊഴും
പണ്ടെങ്ങോ തുടങ്ങിയ
മഞ്ഞുവീഴ്ച്ച
തുടരുന്നു ... മറക്കാതിരിക്കാന്‍
ഹൃദയത്തിലുന്നംനോക്കി
അമ്പെയ്ത്താണിപ്പോള്‍
കളി.
ഓര്‍മ്മ
അമ്പേല്‍ക്കുകയാണെന്നര്‍ത്ഥം
ഓര്‍മ്മിയ്ക്കാനിഷ്ടപ്പെടുന്നവന്‍
മുറിയാനുമിഷ്ടപ്പെടാതിരിക്കില്ല.
പെന്‍സില്‍
ഊടുപാടെഴുതിത്തുടങ്ങുന്നു
അപ്പോളെനിക്കൊരു
കഥപറയാറാകുന്നു
ഒരു കവിത
തെറ്റിച്ചാടിവരുന്നു
എപ്പോഴാണ് പെന്‍സില്‍തീറ്റ
നിര്‍ത്തിയത്
സ്ളേറ്റെന്നാണുടഞ്ഞുപോയത്?
‘ശ’പിയ്ക്കപ്പെട്ട അക്ഷരം
കണ്ടാലറിയാം
’ശാ’യ്ക്കെന്തോ കുഴപ്പമുണ്ട്
ശാപം
ശകുനപ്പിഴ
ശകുനി
ശനിദശ
ശകാരം
ശല്യം
’ശ’ ശപിയ്ക്കപ്പെട്ട
അക്ഷരം
ഒരുകാലത്ത്
ഒരുമിച്ചുതുറന്ന കാലമാണ് ഉള്ളിലിപ്പൊഴും
മായ്ക്കിലകൊണ്ടൊന്നും
മായ്ക്കാനാവില്ല
ആ ദിവസങ്ങള്‍...
ഒരു കര്‍ക്കടകത്തില്‍
ചോരുന്ന കുടയുടെ
തണുത്ത കൈപ്പിടിയില്‍
കവിളമര്‍ത്തിക്കൊണ്ട്
നടന്ന ആ കാലത്തെ....
ദുഃഖം
വിഷമം... മെഗാപരമ്പര തീര്‍ന്നതിലാണു ദുഃഖം!
കറന്‍റ് പോയതിലല്ല
വിഷമം... അയലത്ത്
കറന്‍റുണ്ടെങ്കിലാണ് ദുഃഖം!
ഒറ്റയായതിലല്ല
വിഷമം...
അപരര്‍ ഒരുമിയ്ക്കുന്നതിലാണ് ദുഃഖം!
സീരിയല്‍
വൈകീട്ട് ഏഴുമണിമുതല്‍
ഒമ്പതര മണിവരെ ...
പണ്ടൊക്കെ ആളുകളെ പിരിച്ചുവിടാനായിരുന്നു
കണ്ണീര്‍വാതകം ഉപയോഗിച്ചിരുന്നത്
എന്നാലിന്നത്
പട്ടിത്തലയിലെ
ചെള്ളുപോലെ
വീടുകള്‍ക്കുള്ളില്‍
തറച്ചുനില്‍ക്കുന്നു.
ആളൊഴിഞ്ഞ
വഴികളിലൂടെ
ഒറ്റപ്പെട്ട കാലടികള്‍
പതിഞ്ഞിരിക്കുന്നു.. ഇതാ ഇപ്പോള്‍
കര്‍ക്കടക മഴ തോര്‍ന്നതേയുള്ളൂ
കരഞ്ഞുതളര്‍ന്നുപോയ
ആബാലവൃദ്ധം
ജനങ്ങളും
ഹോംവര്‍ക്ക് .... അടുക്കളപ്പണി... കൂലങ്കുഷ ചര്‍ച്ച... എന്നിവയിലേയ്ക്കൊക്കെ
തിരിച്ചുപോകുന്നു
പ്രാര്‍ഥനകള്‍
കനക്കുന്നു
‘ദൈവമേ നാളെ ഏഴുമണിവരെ തള്ളിനീക്കാനുള്ള ഊര്‍ജ്ജം തരേണമേ അള്ളാഹുവേ കൃഷ്ണനേ
കര്‍ത്താവേ’
ദൈവമേ
നമ്മുടെ ജനത്തിന്‍റെ പ്രാര്‍ത്ഥന
കേള്‍ക്കേണമേ ഈ കാത്തിരിപ്പുകളില്‍ നിന്നും വിരഹത്തില്‍ നിന്നും
നീണ്ടുപോകുന്ന
പരസ്യങ്ങളുടെ
ഇടവേളകളില്‍ നിന്നും ഇവരെ കരകയറ്റേണമേ
ഗ്ളോറിയ്ക്കും
മറ്റെല്ലാ ദുഷ്ടകഥാപാത്രങ്ങള്‍ക്കും
നല്ല ബുദ്ധി
തോന്നിയ്ക്കേണമേ.
മോക്ഷം
ആപ്പിള്‍
എന്‍റെ മാംസപിണ്ഡമായി
കുടലിനെ മുറിവേല്‍പിച്ച്
കുപ്പിച്ചില്ലിനെപ്പോലെ
ഇഴഞ്ഞിറങ്ങുന്നു
നിന്നെ വശീകരിച്ച
കവിതയാല്‍
നിന്നെ
ആനന്ദിപ്പിക്കാന്‍
കഴിയാതെ
ഞാന്‍ നിന്നു
കിതയ്ക്കുന്നു..
നിന്‍റെ ഓരോ
പരാതിയിലുമുണ്ട്
പ്രണയരഹസ്യത്തിന്‍റെ
താക്കോല്‍;
മോക്ഷത്തിന്‍റെ
വാതില്‍.
സംശയം
എന്‍റെ ഉള്ളില്‍
എന്നെച്ചിതറിച്ചുകൊണ്ട്
വെള്ളച്ചാട്ടത്തിന്‍റെ
പാറയിടുക്ക്
സംശയം
രക്തക്കുഴലുകളിലൂടെ
നുഴഞ്ഞിറങ്ങുന്ന
സൂചിയാണ്
അലിവില്ലാതെ നോവിക്കും
സ്കാനിങ്ങില്‍ കാണും
മുറിച്ചാല്‍ കാണില്ല
പ്രവചിക്കാനുമാവില്ല.
കാലിഡോസ്കോപ്പ് ചിത്രം
നിന്നെ ഞാനാദ്യം
കണ്ടത്
രണ്ടു തൂണുകള്‍ക്കിടെ
അകലെ
ഒരു വരച്ച നിഴലായാണ്
നിന്നോടു ഞാനാദ്യം
വര്‍ത്തമാനം
പറഞ്ഞത്
മനസ്സില്‍ അതുവരെ
പരിചയമില്ലാത്ത
വാക്കുകളെ
ചുട്ടെടുത്താണ്
നിന്നെ ഞാനാദ്യം
തൊട്ടതും
ആദ്യമൊന്നിച്ച്
നടന്നതുമുമ്മവെച്ചതും
ഒന്നാമതായിരുന്നില്ല...
മറിച്ച് മനസ്സിലൊരായിരം വട്ടം
ആവര്‍ത്തിച്ചതിനു
ശേഷമായിരുന്നു.....
ഒരവധിക്കാലത്തിന്
നമ്മള്‍
പിരിഞ്ഞപ്പോള്‍
നീയൊരു കുടുസ്സു
വാതിലിനക്കരെയായിരുന്നു..
രണ്ടഴികള്‍ക്കിടയിലൂടെ
നീട്ടിയ നിന്‍റെ
കൈപ്പത്തിയില്‍
ഉമ്മവെച്ചപ്പോള്‍
എനിക്കുള്ളിലെ ലാവ
തണുത്തുറയുകയായിരുന്നു
അങ്ങനെയാണ്
എനിക്കുള്ളിലൊരു
ഭൂമിയുണ്ടായത്
പിന്നീടാണതില്‍
കരകളും
പക്ഷികളും
ചെടികളും
മരങ്ങളുമുണ്ടായത്
നീണ്ടുനീണ്ടുപോയ
ആ അവധിക്കാലം മുഴുവന്‍
ഞാനെന്‍റെ ഭൂമിയില്‍
അക്ഷാംശവും
രേഖാംശവും’
അടയാളപ്പെടുത്തുകയായിരുന്നു
കാറ്റുകൊണ്ടുപോയ
കപ്പലിനു വീണ്ടും
നങ്കൂരമിടുകയായിരുന്നു
ചിതല്‍ തിന്നുപോയ
ഡയറിക്കുറിപ്പുകള്‍
വീണ്ടുമെഴുതുകയായിരുന്നു
വാതിലടഞ്ഞുപോയ
കവിതയെ
തീയില്‍ നിന്നും
വെന്‍റിലേറ്റര്‍ വഴി
പുറത്തെടുക്കുകയായിരുന്നു
വിഴുങ്ങിപ്പോയ
കുപ്പിച്ചില്ലുകള്‍
പുറത്തെടുത്തപ്പോള്‍ കണ്ടു
നിന്‍റെ മനോഹരമായ
കാലിഡോസ്കോപ്പ് ചിത്രം